ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള നവജ്യോത് സിംഗ് സിദ്ധുവിന്റെ പടിയിറക്കത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി. സിദ്ധുവിൽ തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും രാജി വിഷയത്തിൽ ഛന്നി പ്രതികരിച്ചു.
പഞ്ചാബിലെ പുതിയ മന്ത്രിസഭാ രൂപീകരണത്തിൽ സിദ്ധുവിന്റെ അഭിപ്രായങ്ങൾക്ക് വില കൽപിക്കാതിരുന്നതാണ് നിലവിലെ രാജിക്ക് കാരണമായതെന്ന് വിമർശനമുയരുന്നുണ്ട്. എന്നാൽ അത്തരത്തിൽ സിദ്ധുവിന് അതൃപ്തിയുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കുമെന്ന് ഛന്നി വ്യക്തമാക്കി. സിദ്ധുവിന്റെ നടപടിക്ക് ശേഷം മുഖ്യമന്ത്രി വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് സിദ്ധു രാജിക്കത്ത് കൈമാറിയത്. പഞ്ചാബിന്റെ ഭാവിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീർപ്പുകൾക്ക് തയ്യാറാകില്ലെന്നും രാജി കത്തിൽ സിദ്ധു പറഞ്ഞു. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പടിയിറക്കത്തിന് ശേഷം നടന്ന കോൺഗ്രസിന്റെ രാഷ്‌ട്രീയ നീക്കങ്ങളിൽ സിദ്ധുവിനുണ്ടായ കനത്ത അതൃപ്തിയാണ് രാജിയിലൂടെ വെളിവാകുന്നത്.
Comments