വയനാട്: സാമ്പത്തിക തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ ഭൂമി തട്ടിപ്പ് നടത്തിയതായി വിവരങ്ങൾ പുറത്ത്. വയനാട് സുൽത്താൻ ബത്തേരി റോഡിലുള്ള 500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് മോൻസൻ പണം തട്ടിയതായി ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചു. പാലാ മീനച്ചിൽ സ്വദേശി രാജീവ് ശ്രീധറിന്റെതാണ് പരാതി. കേസിൽ മോൻസന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമിയുടെ പേരിലായിരുന്നു തട്ടിപ്പ്. പാട്ടത്തിന് ഭൂമി നൽകാമെന്ന പേരിൽ ഒരു കോടി 72 ലക്ഷം രൂപ മീനച്ചിൽ സ്വദേശിയിൽ നിന്നും മോൻസൻ കൈപ്പറ്റിയതായാണ് വിവരം. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായി മുഴുവൻ പണവും മോൻസന് നൽകിയെന്നും പരാതിക്കാരൻ വെളിപ്പെടുത്തി. തെളിവുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോൻസനെ രണ്ടാമതൊരു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി മോൻസനെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിക്കും. തട്ടിപ്പിനിരയായ കൂടുതൽ പേർ മൊഴി നൽകുമെന്നാണ് വിവരം. കേസിൽ മോൻസൻ കൂടാതെ മറ്റ് പ്രതികൾക്ക് പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനിടെ മോൻസന്റെ ഉന്നത പോലീസ് ബന്ധങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നു.
Comments