മലപ്പുറം : ഇന്ത്യക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ആശയങ്ങൾ തകർക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുകൊണ്ടാണ് താൻ പ്രധാനമന്ത്രിയെ എതിർക്കുന്നത് എന്നും രാഹുൽ പറഞ്ഞു. മലപ്പുറത്ത് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.
ഇന്ത്യ ഒരു ഭൂപ്രദേശമാണെന്നാണ് അവർ പറയുന്നത്. എന്നാൽ ജനങ്ങളും അവർ തമ്മിലുള്ള ബന്ധവുമാണ് ഇന്ത്യ. ഹിന്ദുക്കളും, മുസ്ലീങ്ങളും, സിഖുകാരും, തമിഴും, ബംഗാളിയും, ഹിന്ദിയും തമ്മിലുള്ള ബന്ധമാണ് ഇന്ത്യ. എന്നാൽ ഇവർക്കടിയിൽ ഭിന്നത സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.
ഓരോ തവണയും പ്രധാനമന്ത്രി വിദ്വേഷം ഉപയോഗിച്ച് ഇന്ത്യക്കാർ തമ്മിലുള്ള ബന്ധം തകർക്കാൻ ശ്രമിക്കുമ്പോഴും സ്നേഹത്തിലൂടെ അത് നികത്താനാണ് താൻ ശ്രമിക്കുന്നത്. അത് തന്നെയാണ് നമ്മുടെ ജോലിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ വ്യത്യസ്ത പാരമ്പര്യങ്ങളും മതങ്ങളും സംസ്കാരങ്ങളും മനസിലാക്കാതെ ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കില്ല. അതിനായി വിനയത്തോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും മതസ്ഥലങ്ങളും സന്ദർശിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പഞ്ചാബിൽ കോൺഗ്രസിൽ തമ്മിലടി തുടരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി കേരളം സന്ദർശിക്കാൻ എത്തിയിരിക്കുന്നത്. രാഹുലിന്റെ അനിവാര്യമല്ലാത്ത യാത്രയ്ക്കെതിരെ ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എതിർ ദിശയിൽ ഓടുന്നത് രാഹുലിന്റെ ശീലമാണെന്നും കോൺഗ്രസ് നേതാവ് അവധി ആഘോഷിക്കാൻ പോയിരിക്കുകയാണെന്നുമുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Comments