ന്യൂഡൽഹി: കോവൊവാക്‌സിന്റെ ഏഴ് വയസ്സിനും പതിനൊന്നിനും ഇടയിലുളള കുട്ടികളിലെപരീക്ഷണം തുടങ്ങി. പൂനെയിലുളള ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണം ആരംഭിച്ചത്. ഇതേ പ്രായപരിധിയിൽ വരുന്ന ഒമ്പത് കുട്ടികളിലാണ് പരീക്ഷണമെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജയ് ലാൽവാനി പറഞ്ഞു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും അനുവാദം വാങ്ങിയതിനു ശേഷമാണ് പരീക്ഷണം. അവരെ പ്രാദശികമായ ഭാഷയിൽ കൗൺസിലിങിന് വിധേയമാക്കിയിരുന്നു. പരീക്ഷണത്തിന്റ വിശദാംശങ്ങൾ രേഖപ്പെടുത്തും.
വൊളന്റിയർമാരെ ആന്റി ബോഡി, ആർടിപിസിആർ പരിശോധനകൾക്ക് നിരന്തരം വിധേയമാക്കും. ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജ് അടക്കം ഒമ്പത് കേന്ദ്രങ്ങളാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. ഇതിനായി 1000 കുട്ടികൾ തയ്യാറായി വന്നിട്ടുണ്ട്. ഇന്ത്യയിൽ കുട്ടികളിലുളള വാക്‌സിൻ പരീക്ഷണത്തിനുളള പ്രായപരിധി രണ്ട് മുതൽ 17 വരെയാണ്.
ഉയർന്ന പ്രായത്തിലുളള കുട്ടികളിലാണ് ആദ്യം പരീക്ഷിക്കുക. പരീക്ഷണം ഫലപ്രദമായാൽ താഴ്ന്ന പ്രായത്തിലുളളവരിലേക്ക് ട്രയൽ നടത്തുകയാണ് പരീക്ഷണരീതി. രാജ്യത്ത് ഏഴിനും പതിനൊന്നിനും ഇടയിലുളള 100 കുട്ടികളാണ് പരീക്ഷണത്തിന് എൻറോൾ ചെയ്തിരിക്കുന്നത്. പൂനെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. നോവൊവാക്‌സിന്റെ ഇന്ത്യൻ പതിപ്പായ കോവൊവാക്‌സ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഉത്പാദിപ്പിക്കുക.
Comments