ന്യൂഡൽഹി: ഒറ്റക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങൾ ഓരോ ഫോട്ടോകൾക്കും പറയാനുണ്ടാകും. അതിനാൽ തന്നെ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ജോലിയാണ് ഫോട്ടോഗ്രാഫർമാരുടേത്. വിവാഹ ചിത്രങ്ങൾ എടുക്കുന്നവരുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ… ഫോട്ടോഗ്രാഫർമാരെ ദേഷ്യപ്പെടുത്തിയാൽ ഒറ്റക്ലിക്കിൽ തന്നെ ആ ചിത്രങ്ങളെല്ലാം അവർക്ക് നശിപ്പിക്കാനുമാകും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വിവാഹത്തിന് ചിത്രമെടുക്കാൻ വന്ന ഫോട്ടോഗ്രാഫറുടെ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങളോ സ്ഥലമോ ഒന്നും തന്നെ ലഭ്യമല്ല. സുഹൃത്തിന്റെ വിവാഹത്തിന് ഫോട്ടോ എടുക്കാനെത്തിയതായിരുന്നു ഇയാൾ. രാവിലെ 11 മണി മുതൽ അദ്ദേഹം തന്റെ ജോലികൾ തുടങ്ങിയിരുന്നു. വൈകുന്നേരം ആഹാരത്തിന് സമയമായപ്പോഴുണ്ടാകുന്ന വരന്റേയും വധുവിന്റേയും പ്രതികരണമാണ് ഫോട്ടോഗ്രാഫറെ പ്രകോപിതനാക്കിയത്.
ആഹാരം കഴിക്കാൻ പോയ തന്നെ വധുവും വരനും അതിന് അനുവദിച്ചില്ലെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഫോട്ടോ എടുത്തിട്ട് മതി ആഹാരം എന്നായിരുന്നു വരൻ പറഞ്ഞത്. ഇതോടെ പ്രകോപിതനായ യുവാവ് താനെടുത്ത ചിത്രങ്ങളെല്ലാം തന്നെ ഇവരുടെ മുന്നിൽവെച്ച് ഡിലീറ്റ് ചെയ്യുകയായിരുന്നു. സംഭവം വൈറലായതോടെ നിരവധി പേരാണ് ഫോട്ടോഗ്രാഫറെ പിന്തുണച്ച് എത്തിയിരിക്കുന്നത്. സംഭവത്തിൽ മാപ്പ് ചോദിച്ച് ഫോട്ടോഗ്രാഫർ പിന്നീട് എത്തിയിരുന്നു.
വധുവിന്റേയും വരന്റേയും അടുത്ത് 20 മിനിറ്റ് വിശ്രമത്തിന് സമയം ചോദിച്ചിരുന്നു. എന്നാൽ ‘നിങ്ങൾ വിശ്രമിച്ചോളൂ പക്ഷെ പാരിതോഷികം ഒന്നും തരില്ലെന്നാണ്’ വരൻ പറഞ്ഞത്. നിങ്ങളുടെ ജോലിയല്ലേ ഇത് അപ്പോൾ വിശ്രമമില്ലാതെ പണിയെടുക്കണമെന്നും വരൻ പറഞ്ഞു. ഇത് കേട്ടയുടൻ തന്നെ ഫോട്ടോയെല്ലാം അവരുടെ മുന്നിൽ വെച്ച് ഡിലീറ്റ് ചെയ്ത ശേഷം അയാൾ മടങ്ങുകയായിരുന്നു.
Comments