ന്യൂഡൽഹി : ഉത്തർപ്രദേശിൽ അറസ്റ്റിലായ പിഡിപി നേതാവ് സിദ്ധിഖ് കാപ്പൻ എഴുതിയ ലേഖനങ്ങൾ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് യുപി പോലീസ്. ഉത്തരവാദിത്വമുള്ള ഒരു മാദ്ധ്യമപ്രവർത്തകനെ പോലെയായിരുന്നില്ല കാപ്പൻ പ്രവർത്തിച്ചിരുന്നത്. കമ്യൂണിസ്റ്റ് ഭീകരരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ലേഖനങ്ങളാണ് കാപ്പൻ എഴുതിയത് എന്നും യുപി പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് കണ്ടെത്തി.
ഹത്രാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ പോകുന്നതിനിടെയാണ് കാപ്പനെയും സംഘത്തെയും യുപി പോലീസ് പിടികൂടിയത്. സിദ്ധിഖ് കാപ്പനെതിരെ സമർപ്പിച്ച അയ്യായിരം പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കുറ്റപത്രത്തിൽ കേസ് ഡയറിയിലെ വിശദാംശങ്ങളും സമർപ്പിച്ചിട്ടുണ്ട്.
സിദ്ധിഖ് കാപ്പൻ മലയാളത്തിൽ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണ ബാധ, പൗരത്വ നിയമ ഭേദഗതി, ഡൽഹി കലാപം, അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം, എന്നീ സംഭവങ്ങളാണ് കേസ് ഡയറിയിലുള്ളത്. രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാമിനെകുറിച്ചും പരാമർശമുണ്ട്. അലീഗഡ് മുസ്ലീം സർവ്വകലാശാലയിൽ നടന്ന സിഎഎ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ലേഖനവുമുണ്ട്.
മുസ്ലീം വിഭാഗക്കാരെ ഇരകളാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ലേഖനങ്ങളാണ് ഇവ. മുസ്ലീങ്ങളെ പോലീസ് മർദ്ദിക്കുന്നുവെന്നും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുന്നുവെന്നും ലേഖനത്തിൽ പറയുന്നുണ്ട്. മുസ്ലീങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള ലേഖനമാണിതെന്ന് കേസ് ഡയറിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
മതവികാരത്തെ ഇളക്കി വിടുന്നതാണ് കാപ്പന്റെ ലേഖനങ്ങൾ. പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയാണ് അതിലെല്ലാം കാണുന്നത്. കലാപസമയത്ത് ന്യൂനപക്ഷ വിഭാഗക്കാരുടെ പ്രശ്നങ്ങൾ എടുത്തു പറയുന്നതും സംഭവത്തെ കുറിച്ച് അനാവശ്യ വിശദീകരണം നൽകുന്നതും വർഗീയ വികാരം ഇളക്കിവിടാനാണ്. ഇത്തരത്തിലുള്ള പ്രവൃത്തി ഒരു മാദ്ധ്യമപ്രവർത്തകൻ ചെയ്യാൻ പാടില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കമ്യൂണിസ്റ്റ് ഭീകരരെ അനുകൂലിക്കുന്നതാണ് മറ്റ് ചില ലേഖനങ്ങൾ എന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കാപ്പൻ ഹിന്ദു വിരുദ്ധ ലേഖനങ്ങൾ എഴുതുകയും ഡൽഹി കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. കാപ്പന്റെ ലാപ്പ്ടോപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലഭിച്ച വിവരങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാപ്പന്റെ ലേഖനങ്ങളുടെ പരിഭാഷയും ഫോൺ കോൾ രേഖകളും പണം ഇടപാടുകളുടെ രേഖകളും കുറ്റപത്രത്തിനൊപ്പം എസ്.ടി.എഫ്. കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments