കൊച്ചി: ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൻ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല നൽകിയത് താനാണെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര. തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നും സിനിമകളിൽ ഉപയോഗിക്കാനായാണ് ഈ ചെമ്പോലകൾ വാങ്ങിയത്. ചെമ്പോലകൾ ആ വീട്ടുകാരുടെ കൈവശം ഇരുന്നതാണ്, അത് വ്യാജമായി നിർമ്മിച്ചതല്ലെന്നും സന്തോഷ് പറയുന്നു. സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു അതിൽ. ഉള്ളടക്കം എന്താണെന്ന് അറിയില്ല. മോൻസൺ ഇതിൽ താത്പര്യം പ്രകടിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കൈമാറിയത്. ഇത് പുരാവസ്തു വിദഗ്ധരെ കാണിച്ചുവെന്ന് മോൻസൺ ഇടയ്‌ക്ക് അവകാശപ്പെട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ടുള്ള രേഖകളാണെന്ന അവകാശവാദം വാർത്തകളിലൂടെയാണ് താൻ അറിയുന്നതെന്നും സന്തോഷ് പറഞ്ഞു.
മോൻസന്റെ കൈവശമുള്ള ചെമ്പോലക്ക് ശബരിമലയുമായി ബന്ധമില്ലെന്നും അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. 2018 ൽ ശബരിമലയ്‌ക്കെതിരെ വാർത്തകൾ നൽകാൻ മലയാള മാദ്ധ്യമങ്ങൾ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ഈ വ്യാജരേഖകളാണ് ഉപയോഗിച്ചത്. ശബരിമല മൂന്നര നൂറ്റാണ്ട്മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ ദൈവീക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും അത് വ്യക്തമാക്കുന്ന രേഖ കലൂരിലെ ഡോ. മോൺസൻ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിൽ ഉണ്ടെന്നും കാട്ടി ദേശാഭിമാനി, 24 ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങളാണ് വാർത്ത നൽകിയത്. പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകൾക്കും പണം അനുവദിച്ച് ‘ചവരിമല’ കോവിൽ അധികാരികൾക്ക് കൊല്ലവർഷം 843 ൽ എഴുതിയ ചെമ്പോല തിട്ടൂരമാണ് ഇതെന്നായിരുന്നു വാദം. യുവതീ പ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും വാർത്തകൾ സമർത്ഥിച്ചിരുന്നു. ചെമ്പോല വ്യാജമാണെന്ന് വ്യക്തമായാൽ നിയമനടപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരവും വ്യക്തമാക്കിയിരുന്നു.
Comments