കോഴിക്കോട് : ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എംടി രമേശ്. സംഭവത്തിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.ടി രമേശ്.
ആചാര ലംഘനത്തിനെതിരെ വിശ്വാസികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ശബരിമലയിലേതെന്ന് കാണിച്ച് 24 ന്യൂസ് ചാനൽ വ്യാജ രേഖ പുറത്തുവിട്ടത്. ഈ രേഖ പുരാവസ്തുക്കൾ സംരക്ഷിക്കുന്ന മോൻസൻ മാവുങ്കലിന്റെ പക്കൽ നിന്നാണെന്ന് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ന് മോൻസുൻ മാവുങ്കലിന്റെ പക്കലുള്ള എല്ലാ രേഖകളും വ്യാജമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യാജ രേഖയുണ്ടാക്കി ശബരിമല ക്ഷേത്രത്തെ തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി നിൽക്കുന്ന ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയായിരുന്നു വ്യാജരേഖ ചമച്ചതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ആരാധാനാ സമ്പ്രദായത്തെ തകർക്കാനായി കെട്ടിച്ചമച്ചതിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണം. ആരാണ് വ്യാജരേഖ ചമച്ചത് എന്ന കാര്യം പുറത്തുകൊണ്ടുവരണമെന്നും രമേശ് ആവശ്യപ്പെട്ടു.
ഇടത് ജിഹാദി അജണ്ടയായിരുന്നു വ്യാജരേഖ ചമച്ചതിന് പിന്നിൽ ഇതിനൊത്ത് ചിലർ തുള്ളി.
ശബരിമലയുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന രേഖയാണ് 24 ന്യൂസ് പ്രചരിപ്പിച്ചത്. ഹിന്ദു സമൂഹത്തെ ആകെ തകർക്കുന്ന വാർത്ത പുറത്തു വിട്ടതിൽ 24 ന്യൂസ് മറുപടി പറയണം .24 വാർത്ത വന്നതിന് പിന്നാലെ മറ്റ് ഇടത് മാദ്ധ്യമങ്ങൾ ഇത് ഏറ്റെടുത്തു. മുഖ്യമന്ത്രി പോലും വ്യാജരേഖയിലെ കാര്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ വലിയ കാര്യമായി അവതരിപ്പിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments