ചേർത്തല: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസന്റെ മൂന്നു ആഡംബരക്കാറുകൾ കൂടി ചേർത്തലയിൽ കണ്ടെത്തി. അറസ്റ്റിനു മുമ്പ് മോൻസൻ കളവംകോടത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി ഏൽപ്പിച്ച കാറുകളാണ് പിടികൂടിയത്. ഉത്തരേന്ത്യൻ രജിസ്‌ട്രേഷനിലുള്ളവയാണ് മൂന്ന് കാറുകളും
സഹായികൾ വഴിയാണ് ഇവിടെ കാറുകൾ എത്തിച്ചത്. പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ബെൻസ്, കർണാടക രജിസ്‌ട്രേഷനിലുള്ള പ്രാഡോ, ഛത്തീസ്ഗഡ് രജിസ്‌ട്രേഷനിലെ ബിഎംഡബ്ല്യൂ എന്നിവയാണുളളത്. വാഹനത്തിന്റെ വിവരങ്ങൾ വർക്ക് ഷോപ്പ് അധികൃതർ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ഇവയുടെ നിലവിലെ രജിസ്‌ട്രേഷൻ വിവരങ്ങൾ മോട്ടോർവാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്.
മോൺസൻ മാവുങ്കലിനെ ചേർത്തലയിലെ വസതിയിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമ്പോൾ വീടിന് പുറത്ത് രണ്ട് ആഡംബര കാറുകളുണ്ടായിരുന്നു. ഒന്ന് മോൺസനും മറ്റൊന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുമായിരുന്നു സഞ്ചരിച്ചിരുന്നത്. ആഡംബര വാഹനങ്ങൾ എല്ലാം തന്നെ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. എന്നാൽ മോൺസൻ മാവുങ്കന്റെ പേരിൽ ഒരു കാർ മാത്രമാണുള്ളത്.
കൊച്ചിയിലെ വീട്ടിൽ നിന്നും എട്ട് കാറുകളാണ് ക്രൈംബ്രാഞ്ച് കണ്ടെടുത്തത്. മോൻസൻ പതിവായി കറങ്ങിയിരുന്ന ദോഡ്‌ജേ ഗ്രാൻഡിന്റെ രജിസ്‌ട്രേഷൻ 2019ൽ അവസാനിച്ചു. ഹരിയാന രജിസ്‌ട്രേഷൻ വാഹനത്തിന് വർഷങ്ങളായി ഇൻഷുറൻസ് പോലുമില്ല. മോൻസന്റെ പക്കലുണ്ടായിരുന്ന ലക്‌സസ്, റേഞ്ച് റോവർ, ടൊയോട്ട എസ്റ്റിമ എന്നിവയുടെയൊന്നും രേഖകൾ പരിവാഹൻ വെബ്‌സൈറ്റിലില്ല. വ്യാജ നമ്പർ പ്ലേറ്റിലാണ് ഇവ ഉപയോഗിച്ചതെന്നാണ് എംവിഡി കണ്ടെത്തിയിരുന്നു.
Comments