കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റിന്റെ പേരിൽ പണം തട്ടിയെന്ന കേസിലാണ് മോൻസനെ മൂന്ന് ദിവസമായി ക്രെെം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. മോൻസൻ സാമ്പത്തിക ഇടപാടുകൾ സ്വന്തം അക്കൗണ്ട് വഴിയല്ല നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
മോൻസന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം മോൻസനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കില്ലെന്നാണ് വിവരം. മോൻസൻ നൽകിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. എറണാകുളം സിജിഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൻ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്താനായിരുന്നു ക്രൈംബ്രാഞ്ച് ശ്രമം. ഇതുസബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
Comments