ദുബായി: വാരിയംകുന്നൻ സിനിമയിൽ നിന്നും പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. സിനിമയുടെ നിർമ്മാതാവോ സംവിധായകനോ താനല്ല. മറുപടി പറയേണ്ടത് അവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിലും വ്യക്തി ജീവിതത്തെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും മറ്റുള്ളവർ എന്ത് പറയുന്നുവെന്നതിലും താൻ ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
പൃഥ്വിരാജ്, മമതാ മോഹൻദാസ് എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഛായാഗ്രഹകൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമം യുഎഇയിൽ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ സിനിമയാണ് വാരിയംകുന്നൻ.
നിർമ്മാതാക്കളുമായുള്ള തർക്കത്തെ തുടർന്നാണെന്ന് കാണിച്ചാണ് ആഷിഖ് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിയത്. 2020 ജൂണിലാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. സിനിമയുടെ പ്രഖ്യാപനം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരുന്നു. സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ഇതിൽ നിന്നും പിന്മാറുന്നതായി അറിയിക്കുന്നത്.
വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയേയും മലബാർ കലാപത്തെയും സംബന്ധിച്ച ചരിത്രം സിനിമയാക്കുമെന്നാണ് ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നത്. മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്നും അറിയിച്ചിരുന്നു. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറിൽ സിക്കന്തർ, മൊയ്തീൻ എന്നിവർ നിർമ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്ന പോസ്റ്ററിൽ ഉണ്ടായിരുന്നത്.
Comments