കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും വർഗീയ അധിക്ഷേപം നടത്തിയതിനുമുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻഎറണാകുളം മജിസ്ട്രേറ്റ് കോടതി നേരത്തെ പൊലീസിന് നിർദേശം നൽകിയിരുന്നു. അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് കോടതി നിരീക്ഷിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച് അൻസിബ ആദ്യം കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മതിയായ തെളിവുകളില്ലെന്നും പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നുമുള്ള നിലപാട് സ്വീകരിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്.
‘ജിഹാദി’ ഉൾപ്പെടെയുള്ള പരാമർശങ്ങൾ തമാശയുടെ ഭാഗമായിരുന്നുവെന്ന പൊലീസ് റിപ്പോർട്ടിലെ വാദം കോടതി തള്ളി. ഇത്തരം പരാമർശങ്ങളെ നിസാരമായി കാണാനാകില്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
കേസിൽ നടി നീന കുറുപ്പിന്റെ മൊഴിയും നിർണായകമായതായി സൂചനയുണ്ട്. സിനിമാ മേഖലയിലെ വർഗീയ അധിക്ഷേപവുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ തുടർനടപടികൾ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണു വിലയിരുത്തൽ.















