ന്യൂഡൽഹി : ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തെ ചതിയെന്ന് വിശേഷിപ്പിച്ച് സിപിഐ. ഒക്ടോബർ നാലിന് അവസാനിച്ച സിപിഐ ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു നേതാക്കളുടെ പരാമർശം. യോഗത്തിൽ കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം ചർച്ച ചെയ്തില്ലെങ്കിലും ചില നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചിരുന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് പങ്കെടുത്തത്. യോഗത്തിനിടെ പല നേതാക്കളും കനയ്യകുമാർ സിപിഐയെ ചതിച്ചതായി അഭിപ്രായപ്പെട്ടു. സിപിഐയിൽ ചേർന്ന കനയ്യകുമാറിനെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി സ്ഥാനം നൽകിയിരുന്നു. അധികമാർക്കും ലഭിക്കാത്ത ഈ അപൂർവ്വ സൗഭാഗ്യം കനയ്യയ്‌ക്ക് ലഭിച്ചിട്ടും പാർട്ടിയെ ചതിച്ചെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. കനയ്യ അവസരവാദിയാണെന്നും യോഗത്തിൽ വിമർശനമുണ്ടായി. കോൺഗ്രസിൽ ചേർന്നതിൽ അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെട്ട നേതാക്കൾ കനയ്യ അവസരവാദിയാണെന്നും വിമർശിച്ചു.
നിരവധി നല്ല അവസരങ്ങൾ നൽകിയപ്പോൾ തന്നെ ചതി മണത്തിരുന്നതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കനയ്യ സിപിഐയിൽ ചേർന്നപ്പോൾ പാർട്ടി അദ്ദേഹത്തെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റും നൽകി. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയാണ് കനയ്യ പാർട്ടി വിട്ടത്. അല്ലാതെ ആശയത്തിൽ ആകൃഷ്ടനായിട്ടല്ലെന്നും രാജ വ്യക്തമാക്കി.
ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു യോഗത്തിൽ ചർച്ച ചെയ്ത മറ്റൊരു പ്രധാന വിഷയം. ജനങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യോഗത്തിലെ പ്രധാന തീരുമാനം.
Comments