ലക്നൗ : ലഖീംപൂർ ഖേരി അക്രമത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖീംപൂരിൽ നടന്നത് ദാരുണമായ സംഭവമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിയമം കൈയ്യിലെടുക്കാൻ ഏതൊരു വ്യക്തിക്കും അധികാരമില്ല. ജനാധിപത്യ രാജ്യത്ത് അക്രമത്തിന് സ്ഥാനമില്ല. എല്ലാവർക്കും തുല്യനിമയമമാണ് നടപ്പിലാക്കുന്നത് എന്നും കുറ്റവാളികൾ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് കേസിൽ അയാൾക്കെതിരെ മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നാണ് സുപ്രീം കോടതി നിർദ്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഖീംപൂർ ഖേരി അക്രമത്തിൽ യുപി സർക്കാർ ആവശ്യമായ നടപടികൾ എടുക്കുന്നില്ലെന്ന് സുപ്രീം കോടതി പരാമർശിച്ചിരുന്നു. കേസിലെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments