ന്യൂയോർക്ക് : അഫ്ഗാനിൽ താലിബാൻ ഭരണം അധിക നാൾ നീണ്ടു നിൽക്കില്ലെന്ന മുന്നറിയിപ്പ് നൽകി സെൻട്രൽ ഇന്റലിജൻസ് മുൻ ഡയറക്ടർ ഡേവിഡ് എച്ച് പെട്രാസസ്. താലിബാൻ കാബൂൾ പിടിച്ചടക്കിയതിൽ പാകിസ്താനുണ്ടായ സന്തോഷത്തിന് അൽപ്പായുസ്സ് മാത്രമാണ്. നിലവിലെ അഫ്ഗാൻ ജനതയുടെ ജീവിതം ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും താലിബാൻ ഭരണത്തിന് കീഴിൽ ഒതുങ്ങിയ അഫ്ഗാൻ ജനതയുടെ ജീവിതം ദു:സഹമാണ്. ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്‌ത്തുകയാണ്. ഇരുണ്ട വിശപ്പിന്റെ കാറ്റാണ് ഇപ്പോൾ രാജ്യത്ത് വീശുന്നത്. ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ഭീകരർ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയ്‌ക്കും, അഫ്ഗാൻ സർക്കാരിനും വേണ്ടി പ്രവർത്തിച്ചവരെ വീടുകൾ തോറും നടന്ന് വകവരുത്തുകയാണ് താലിബാനെന്നും അദ്ദേഹം വ്യക്തമാക്കി.
താലിബാന്റെ കീഴിലുള്ള അഫ്ഗാനെ നിയന്ത്രിക്കാമെന്ന് പാകിസ്താൻ വ്യാമോഹിക്കേണ്ട. ദശലക്ഷക്കണക്കിന് അഭയാർത്ഥികളാണ് പാകിസ്താനിൽ ഉള്ളത്. നിലവിലെ സാമ്പത്തിക സ്ഥിതികൂടി പരിഗണിക്കുമ്പോൾ അഫ്ഗാനിൽ പാകിസ്താൻ ആധിപത്യം സ്ഥാപിക്കാനുള്ള സാദ്ധ്യതയില്ലെന്നും പെട്രാസസ് കൂട്ടിച്ചേർത്തു.
Comments