തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പട്ടികയിലേക്ക് ഏഴായിരം മരണങ്ങൾ കൂടി ഉൾപ്പെടുത്തും. മരണസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആശുപത്രികൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത് ജൂൺ മുതലാണ്. ഇതിന് മുമ്പ് വരെ പല കാരണങ്ങളാൽ ഔദ്യോഗിക മരണപ്പട്ടികയിൽ ചേർക്കാതെ പോയ മരണങ്ങളുണ്ട്. ഇത്തരത്തിൽ വിട്ടുപോയ 7,000 മരണങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
മരണങ്ങൾ പട്ടികയിൽ ചേർക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഇനിയുമുണ്ടെങ്കിൽ പരിശോധിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിരുത്തുമ്പോൾ മരണം കൊറോണ മൂലമാണെന്ന് കണക്കാക്കപ്പെട്ടാൽ അതിനായുള്ള അപേക്ഷകൾ വരുന്ന 10-ാം തിയ്യതി മുതൽ സമർപ്പിക്കാം.
കൊറോണ ബാധിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ ഇതുവരെ പട്ടികയിൽ ഉൾപ്പെടാത്തവരുടെ പേരുകൾ നേരിട്ടും ഓൺലൈനായും അപേക്ഷ നൽകി ചേർക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് ഒരു മാസത്തിനുള്ളിൽ പരിഹാരം ലഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പല ജില്ലകളിലും കൊറോണ മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താതെ പോകുന്നുണ്ടെന്ന വിവരം വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ ചേർത്തിട്ടുള്ള കൊറോണ മരണങ്ങൾ കൃത്യമാണെന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.
Comments