വാഷിംഗ്ടൺ: താലിബാനുമായി നേരിട്ടുള്ള ചർച്ചയ്‌ക്ക് തയ്യാറെടുത്ത് അമേരിക്ക. അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറിയതിന് ശേഷമുള്ള ആദ്യ വ്യക്തിഗത ചർച്ചയാണിത്. ദോഹയിൽ മുതിർന്ന താലിബാൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 20 വർഷക്കാലത്തെ ദൗത്യം പൂർത്തിയാക്കി ഓഗസ്റ്റ് 31നാണ് അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും പൂർണ്ണമായും പിന്മാറുന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ള എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങൾക്ക് വിശാലമായ പിന്തുണയും ബഹുമാനവും നൽകുന്ന ഒരു സർക്കാർ രൂപീകരിക്കാൻ താലിബാനോട് ആവശ്യപ്പെടുമെന്ന് യുഎസ് സേനാവൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിസ്താൻ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അഫ്ഗാൻ പൗരന്മാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്നും യുഎസ് അറിയിച്ചു.
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം ആരാണ് ഇരുനേതൃത്വത്തേയും പ്രതിനിധീകരിച്ച് എത്തുക എന്നത് പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം. 1,23,000 പേരെയാണ് അഫ്ഗാനിൽ നിന്നും അമേരിക്ക തിരിച്ചെത്തിച്ചത്.
Comments