തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം.എ ബേബി. ചെഗുവേരയുടെ ജന്മദിനത്തിലാണ് പ്രകോപനപരമായ പോസ്റ്റുമായി എം.എ ബേബി രംഗത്തിറങ്ങിയിരിക്കുന്നത്. കർഷക സമരത്തിന്റെ പേരിൽ അക്രമം നടത്തുന്നവർ ആയുധമെടുക്കണമെന്ന പരോക്ഷ ആഹ്വാനമാണ് ഫേസ്ബുക്കിലിട്ട കുറിപ്പിൽ ഉള്ളത്.
സർക്കാരുകളെ തുടച്ചു നീക്കാൻ ഗറില്ല യുദ്ധമുറകൾ സ്വീകരിക്കാൻ ചെഗുവേര തയ്യാറായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നുണ്ട്. “ പതിയിരിക്കുന്ന മരണം എവിടെയെങ്കിലും ചാടി വീണ് ഞങ്ങളെ വിസ്മയിച്ചു കൊള്ളട്ടെ. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും.പക്ഷെ ഒന്നുമാത്രം, ഞങ്ങളുടെ ഈ സമര കാഹളം,അത് ശ്രവിക്കുവാൻ തയ്യാറുള്ള ഒരു ചെവിയിലെങ്കിലുമെത്തണം ;മറ്റൊരു കൈ ഈ ആയുധങ്ങള്‍ എടുത്തുയര്‍ത്താന്‍ നീളണം ; ഞങ്ങളുടെ ചരമ ഗാനത്തില്‍ യന്ത്രതോക്കുകളുടെ നിര്‍ഘോഷം കലര്‍ത്താന്‍ മറ്റു ചിലരെങ്കിലും എത്തണം ; വിജയത്തിന്‍റെയും സമരത്തിന്‍റെയും പുത്തന്‍ ഘോഷങ്ങള്‍ ഉയരണം”. എന്ന് ചെഗുവേര പറഞ്ഞിട്ടുള്ളതായി എം.എ ബേബി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഈ വാക്കുകൾക്ക് വർത്തമാന ഇന്ത്യയിൽ പ്രസക്തിയുണ്ടെന്നാണ് എം.എ ബേബി പറയുന്നത്. സർക്കാരിനെതിരെ ആയുധമെടുക്കാനും ഗറില്ല യുദ്ധമുറകൾ ഉൾപ്പെടെ പ്രയോഗിക്കാനും പരോക്ഷമായി ആഹ്വാനം ചെയ്യുന്ന തരത്തിലാണ് ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തുടർന്ന് കർഷകരുടെ സമരങ്ങൾക്ക് ചെഗുവേരയുടെ ദൃഢനിശ്ചയം കരുത്തും ആവേശവും പകരുമെന്നും ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ പേരിൽ നടക്കുന്ന അക്രമ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ആയുധമെടുക്കാനും ആഹ്വാനം ചെയ്യുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. ബേബിയുടെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പിടിക്കപ്പെട്ടപ്പോൾ “ മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഉപയോഗം ജീവനുള്ള എന്നെയാണ്” എന്ന് പലകുറി കെഞ്ചി അവസാന നിമിഷം വരെയും സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഭീരുവായിരുന്നു ചെഗുവേര എന്ന് ചരിത്ര വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഞ്ചാവ് വലിച്ച് നടന്ന ഒരു ഭീരുവിനെയാണോ ഇന്ത്യയിലെ ജനങ്ങൾ മാതൃകയാക്കേണ്ടതെന്നും ചോദ്യമുയരുന്നുണ്ട്.
Comments