ബെംഗളൂരു: ചരിത്രത്തിൽ ആദ്യമായി എസി കോച്ചുകളിൽ യാത്രക്കാർക്കു പകരം ചോക്ലേറ്റുകളും മറ്റ് ഭക്ഷണ ഉൽപന്നങ്ങളും കൊണ്ടുപോകുകയാണ് ഇന്ത്യൻ റെയിൽവേ. ദക്ഷിണ പശ്ചിമ റെയിൽവേയുടെ ഹുബ്ബള്ളി ഡിവിഷനാണ് ഈ നവീന ആശയവുമായി എത്തിയത്. കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട ഭക്ഷണ സാധനങ്ങൾ ആയതിനാലാണ് എസി കോച്ചുകൾ റെയിൽവേ തിരഞ്ഞെടുത്തത്.
ഗോവയിലെ വാസ്കോഡ ഗാമ മുതൽ ഡൽഹിയിലെ ഒഖ്ല വരെ 18 എസി കോച്ചുകളിലായാണ് ഈ സേവനം സംഘടിപ്പിച്ചത്. 163 ടൺ ചോക്ലേറ്റുകളും നൂഡിൽസുകളുമാണ് എസി കോച്ചുകളിൽ കൊണ്ടുപോയത്. ഇവ എവിജി ലോജിസ്റ്റിക്സിന്റെ ചരക്കായിരുന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കണക്കൂട്ടൽ പ്രകാരം ഏകദേശം 2115 കിലോമീറ്റർ ദൂരമാണ് ഈ എസി പാഴ്സൽ സർവീസ് സഞ്ചരിച്ചത്. ഇതിലൂടെ റെയിൽവേയ്ക്ക് 12.83 ലക്ഷം രൂപയുടെ വരുമാനനേട്ടം ഉണ്ടായി.
റോഡ് മാർഗം നടന്നുകൊണ്ടിരുന്ന ചരക്കുനീക്കത്തിന് ഇത് പുതിയ ദിശ കാട്ടിയെന്നാണ് ഹുബ്ബള്ളി ഡിവിഷൻ അഭിപ്രായപ്പെടുന്നത്. നിരവധി സാധ്യതകളാണ് ഇതിലൂടെ റെയിൽവേയ്ക്ക് ലഭിച്ചത്. ബിസിനസ് ഡെവലപ്മെന്റ് യൂണിറ്റിന്റെയും(ബിഡിയു) ഹുബ്ബള്ളി ഡിവിഷന്റെയും ശ്രമങ്ങൾ വിജയിച്ചു എന്ന് റെയിൽവേ പറഞ്ഞു.
പാഴ്സൽ സർവീസിലൂടെ പ്രതിമാസം 1.58 കോടി രൂപയുടെ വരുമാനമാണ് ഹുബ്ബള്ളി ഡിവിഷൻ നേടുന്നത്.
Comments