ന്യൂഡൽഹി : ഇന്ത്യയിലെ ചരിത്രപ്രധാനമായ വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ് മഹലും ആഗ്ര ഫോർട്ടും സന്ദർശിച്ച് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണും ഭർത്താവ് ബോ തെൻബർഗും. ത്രിദിന സന്ദർശനത്തിനായാണ് ഡാനിഷ് പ്രധാനമന്ത്രി രാജ്യത്തെത്തിയത്. തുടർന്ന് ഇവർ രാജ്യത്തിന്റെ പൈതൃക സ്മാരകങ്ങൾ സന്ദർശിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് ദമ്പതികൾ താജ് മഹലിൽ എത്തയത്. ബ്രാജിലെ പ്രാദേശിക കലാകാരന്മാർ അവരെ സ്വാഗതം ചെയ്തു. തുടർന്ന് സ്മാരകത്തിന്റെ സവിശേതകൾ ഓരോന്നായി ഗൈഡ് അവർക്ക് പറഞ്ഞുകൊടുത്തു. മനോഹരമായ സ്ഥലം എന്നാണ് സന്ദർശക ഡയറിയിൽ താജ് മഹലിനെപ്പറ്റി ഡാനിഷ് പ്രധാനമന്ത്രി കുറിച്ചത്. ഫ്രെഡറിക്‌സണിന്റെ സന്ദർശനവേളയിൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
തുടർന്ന് 10.50 ഓടെ ആഗ്ര ഫോർട്ടിലെത്തി. 11.50 വരെ ഡാനിഷ് പ്രധാനമന്ത്രി ആഗ്ര ഫോർട്ട് ചുറ്റിക്കണ്ടു. ഫ്രെഡറിക്‌സണിന്റെ സന്ദർശനവേളയിൽ രണ്ട് മണിക്കൂർ നേരം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു ഇത്.
ശനിയാഴ്ചയാണ് ഇവർ രാജ്യത്തെത്തിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നാല് നിർണായക കരാറുകളാണ് ഒപ്പുവെച്ചത്.
Comments