തിരുവനന്തപുരം : നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഉച്ചയോടെയായിരുന്നു അന്ത്യം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കരൾ രോഗത്തെ തുടർന്ന് നാല് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. രാവിലെയോടെ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. രാവിലെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്‌ക്ക് 1.30 യോടെ മരണം സംഭവിക്കുകയായിരുന്നു.
മരണ സമയത്ത് അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സുരേഷ് ഗോപിയുൾപ്പെടെയുള്ള നടന്മാർ ആശുപത്രിയിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ അതുല്യപ്രതിഭയെയാണ് നഷ്ടമായത്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടക കളരിയിൽ നിന്നാണ് നെടുമുടി സിനിമയിൽ എത്തിയത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ , തകര എന്നീ സിനിമകൾ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Comments