തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. നിരവധിയിടങ്ങളിൽ മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തു. കനത്ത മഴയുടെയും ഓറഞ്ച് അലർട്ടിന്റെയും പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രികാല യാത്ര പൂർണമായും നിരോധിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണിത്. അടുത്ത മൂന്ന് ദിവസത്തേക്കാണ് നിരോധനം. 14-ാം തിയതി വരെ വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെ യാത്രയ്‌ക്ക് അനുമതിയില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
ഇതിനിടെ കണ്ണൂരിലെ ആറളത്തിൽ വനമേഖലയിൽ ഉരുൾപ്പൊട്ടിയതായി സൂചനയുണ്ട്. പ്രദേശത്തെ കക്കുവ പുഴയിൽ ജലനിരപ്പ് ഉയർന്നതായും പാലത്തിൽ വെള്ളം കയറിയതുമാണ് സംശയം ബലപ്പെടുത്തുന്നത്. കണ്ണൂരിൽ ഇരിട്ടി, ആറളം, കക്കുവ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. പാലക്കാട് അട്ടപ്പാടിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഗതാഗതം തടസപ്പെട്ടു. വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്നാണ് വിവരം. ഇതോടെ മന്ദൻപൊട്ടി പാലം വെള്ളത്തിനടിയിലാവുകയും ഗതാഗത സൗകര്യം തടസപ്പെടുകയുമായിരുന്നു.
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വരുന്ന നാല് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Comments