തിരുവനന്തപരും: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്. തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ കമ്മീഷണർ ഓഫീസിലേക്കായിരുന്നു മാർച്ച് നടത്തിയത്. പേരിന് ഒരു അറസ്റ്റ് നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള നഗരസഭയുടെ നീക്കം കൂടിയാണ് ഇതോടെ പൊളിഞ്ഞത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ മാർച്ച് ഉദ്ഘാടനം ചെയ്തു. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. 15 ദിവസമായി തിരുവനന്തപുരം നഗരസഭാ കൗൺസിലിനുളളിൽ ബിജെപി കൗൺസിലർമാർ സമരത്തിലാണ്. പട്ടികജാതി ഫണ്ടും വീട്ടുകരം അടയ്‌ക്കാതെ വെട്ടിപ്പ് നടത്തിയവരെയും പിടികൂടണമെന്നാണ് ആവശ്യം.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പ്രതികളുടെ മുൻകൂർ ജാമ്യം ജില്ലാ കോടതി തളളിയിട്ട് പോലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷനും കൗൺസിലറുമായ വി.വി രാജേഷ് ചൂണ്ടിക്കാട്ടി. വെട്ടിപ്പ് നടത്തിയതിന് ഇതുവരെ ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റെൻഡർ ബിജുവിനെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന ഉപാധ്യക്ഷൻ സി ശിവൻകുട്ടി , സംസ്ഥാന ഉപാധ്യക്ഷ വിടി രമ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു.
Comments