ന്യൂയോർക്: കൊറോണ മൂന്നാം തരംഗ ഭീതിനിലനിൽക്കേ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന കൊറോണ വൈറസിനെ പഠിക്കാൻ പുതിയ സമിതി. ലോകാരോഗ്യ സംഘടനയാണ് വിപൂലീകരിച്ച വിദഗ്ധ സമിതി രൂപീകരിച്ചത്. 26 ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് ഇനി കൊറോണ മഹാമാരിയെക്കുറിച്ച് ചൈനയിലടക്കം എത്തി പരിശോധനയും ഗവേഷണവും നടത്തുക.
കൊറോണ മഹാമാരിയുടെ പഠനത്തിനായുള്ള ഉപദേശകസമിതി എന്ന നിലയിലാണ് 26 ശാസ്ത്രജ്ഞരെ പ്രഖ്യാപിച്ചിരിക്കുന്നത്. 700 അപേക്ഷകരിൽ നിന്നാണ് 26 പേരെ തെരഞ്ഞെടുത്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അന്താരാഷ്‌ട്രതലത്തിൽ ലോകത്തിലെ എല്ലാ പ്രമുഖ വൈറോളജി പഠന രാജ്യങ്ങളുടേയും കൂട്ടായ്മയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. അമേരിക്കൻ ഗവേഷകയായ ഡോ. ഇൻഗർ ഡാമോണാണ് സമിതിയിലെ പ്രമുഖൻ. എബോള വൈറസ് നിയന്ത്രണത്തിൽ പ്രമുഖ പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് ഇൻഗർ. ചൈനീസ് വിദഗ്ധനായ ഡോ. യൂൻഗായ് യാംഗും സമിതിയിലുണ്ട്.
വുഹാനിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നേരിട്ടെത്തി പരിശോധന നടത്തിയ ഡോമിനിക് ഡോയറുടെ നേതൃത്വത്തിലുള്ള സമിതിക്ക് വേണ്ടത്ര വിവരങ്ങൾ ചൈന നൽകിയില്ലെന്ന ശക്തമായ ആരോപണമാണ് ഉയർന്നത്. അമേരിക്കയ്‌ക്ക് പുറമേ യൂറോപ്യൻ യൂണിയനുകളും ഒരേ ആരോപണമാണ് ഉന്നയിച്ചത്. ഇതിന് പരിഹാരമായിട്ടാണ് വിദഗ്ധസമിതി രൂപീകരിച്ചിട്ടുള്ളത്. മനുഷ്യനിർമ്മിതമാണ് കൊറോണ വൈറസെന്നും വുഹാനിലെ കൊറോണ പൊട്ടിപ്പുറപ്പെട്ട ലാബ് സന്ദർശിക്കാൻ അനുവദിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു.
കൊറോണ വൈറസ് വ്യാപനത്തിൽ തങ്ങളെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന ആരോപണത്തിൽ ചൈന ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ വുഹാനിൽ നടത്തിയ സന്ദർശനത്തിലെ റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന നിലപാടിലേക്കാണ് ലോകാരോഗ്യ സംഘടനയും എത്തിയത്. മാത്രമല്ല റിപ്പോർട്ട് സമർപ്പിച്ചത് വേഗത്തിലായിപ്പോയെന്നും കുറേക്കൂടി കാര്യക്ഷമത , പഠനത്തിൽ കാണിക്കണമായിരുന്നുവെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗാബ്രിയേസുസ് അഭിപ്രായപ്പെട്ടിരുന്നു.
Comments