പാറ്റ്ന : വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ പ്രിൻസിപ്പൽ പദവിയ്ക്കായി അടിപിടി. ബിഹാറിലാണ് സംഭവം. മോത്തിഹാരിയിലെ സംസ്ഥാന വിദ്യാഭ്യാസ ഓഫീസിന് മുൻപിലുണ്ടായ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അദ്ധ്യാപകനായ ശിവശങ്കർ ഗിരിയും അദ്ധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവും തമ്മിലാണ് ഏറ്റുമുട്ടിയത്. അദാപ്പൂർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ പദവിയ്ക്ക് വേണ്ടിയായിരുന്നു യുദ്ധം. ഒരേ യോഗ്യതയുള്ള ശിവശങ്കറും, റിങ്കു കുമാരിയും തമ്മിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി പ്രിൻസിപ്പൽ പദവിയെ ചൊല്ലി തർക്കത്തിലാണ്. ഈ തർക്കമാണ് വ്യാഴാഴ്ച സംഘർഷത്തിൽ കലാശിച്ചത്.
പ്രിൻസിപ്പൽ പദവി അവകാശപ്പെട്ട് ഓഫീസിൽ എത്തിയ ഇരുവരോടും മൂന്ന് ദിവസത്തിനുള്ളിൽ യോഗ്യത വ്യക്തമാക്കുന്ന മുഴുവൻ രേഖകളും സമർപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചു. ഇതിന് പിന്നാലെ ആദ്യം താൻ സമർപ്പിക്കുമെന്ന് അവകാശപ്പെട്ട് ഇരുവരും രംഗത്ത് എത്തി. ഇതോടെ ശിവശങ്കർ ഗിരിയും റിങ്കുവും തമ്മിൽ വാക്കു തർക്കമായി. ഇതേ തുടർന്ന് റിങ്കുവിന്റെ ഭർത്താവ് ശിവശങ്കറിനെ മർദ്ദിക്കുകയായിരുന്നു.
ഓഫീസിലെ ജീവനക്കാരാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടുതന്നെ വീഡിയോ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ നിരവധി പേരാണ് പരിഹാസവുമായി രംഗത്ത് എത്തിയത്.
Comments