നാഗ്പ്പൂർ: രാഷ്‌ട്രീയ സ്വയം സേവക് സംഘിന്റെ വിജയദശമി പരിപാടിയിൽ അതിഥി ആയി പങ്കെടുത്തത് ഇസ്രായേൽ നയതന്ത്ര പ്രതിനിധി. മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കോബി ഷോഷാനിയാണ് സർസംഘചാലക് മോഹൻ ഭാഗവത് അഭിസംബോധന ചെയ്ത പരിപാടിയിൽ അതിഥിയായത്.
ഇന്ത്യയും ഇസ്രായേലും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതൽ ശക്തമായ സാഹചര്യത്തിൽ ഇസ്രായേൽ പ്രതിനിധിയുടെ നാഗപ്പൂർ സന്ദർശനം ഏറെ പ്രാധാന്യം അർഹിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് ഇസ്രായേൽ. വർഷം തോറും 100 കോടി ഡോളറിന്റെ ആയുധവ്യാപാരമാണ് ഇരുരാഷ്‌ട്രങ്ങൾ തമ്മിൽ നടത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്ന വലിയ ഒരു വിഭാഗം ജൂത സമൂഹത്തിന് സംരക്ഷണം നൽകിയത് മുതൽ ഇന്ത്യയും ഇസ്രായേലും തമ്മിലുളള സാംസ്‌കാരിക ബന്ധം സജീവവും ശക്തവുമാണ്. നരേന്ദ്രമോദ് അധികാരത്തിൽ എത്തിയശേഷം നെതന്യാഹുമായി ഉണ്ടായിരുന്ന ബന്ധം നെഫ്താലി ബെന്നറ്റുമായും തുടരുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ആർഎസ്എസ് വേദിയിലെ ഇസ്രായേൽ സാന്നിദ്ധ്യം.
ഇസ്രായേൽ ആയുധ സംവിധാനങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇന്ത്യൻ സേനയുടെ ആയുധശേരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങൾ തമ്മിൽ വിപുലമായ സൈനിക, സാമ്പത്തിക, തന്ത്രപരമായ ബന്ധവുമുണ്ട്. നേരത്തെ മോഹൻ ഭാഗവത് ആർഎസ്എസ് ആസ്ഥാനത്ത് ആയുധപൂജ നടത്തി. വിജയദശമി ദിനത്തിൽ എല്ലാ വർഷവും ആർഎസ്എസ് അധ്യക്ഷൻ അഭിസംബോധന ചെയ്യാറുണ്ട്. സംഘത്തിന്റെ ഭാവി പ്രവർത്തനവും വീക്ഷണവും സംബന്ധിച്ച പ്രഖ്യാപനം നടത്തുന്ന വേദിയാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തു.
Comments