ഡെറാഡൂൺ :ചരിത്ര പ്രസിദ്ധമായ ജാഗേശ്വർ ക്ഷേത്രത്തിൽ ധ്യാനകേന്ദ്രം നിർമ്മിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇതിനായി സ്ഥലം കണ്ടെത്തി ടൂറിസം വകുപ്പിന് നിർദ്ദേശം നൽകാൻ രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. കേദാർനാഥ് ക്ഷേത്രത്തിന്റെ ധ്യാനകേന്ദ്രത്തിന് സമീപമാണ് ജാഗേശ്വർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ജോഗേശ്വർ ക്ഷേത്രത്തിലെ മുതിർന്ന പുരോഹിതനാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. 2019 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരുന്നത് ഇവിടെയുളള ഗുഹയിലായിരുന്നു. കേദാർനാഥിലെ രുദ്ര ധ്യാന ഗുഹയിലാണ് അദ്ദേഹം അന്ന് 15 മണിക്കൂറോളം ചെലവഴിച്ചത്. കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ഇവിടേക്കുളള ദൂരം. പ്രധാനമന്ത്രിയുടെ ധ്യാനത്തിന് വാർത്താപ്രാധാന്യം ലഭിച്ച ശേഷം നിരവധി പേരാണ് ഇവിടെ ധ്യാനിമിരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുന്നത്. ഇതിന് ശേഷം സംസ്ഥാന സർക്കാർ മൂന്ന് ധ്യാന ഗുഹകൾ കേദാർനാഥിൽ നിർമിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ മജിസ്ട്രേറ്റ് വന്ദനാ സിംഗ് ജോഗേശ്വർ ക്ഷേത്രത്തിൽ എത്തി പുരോഹിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് ധ്യാന കേന്ദ്രം നിർമ്മിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
ധ്യാനകേന്ദ്രത്തിന് പുറമേ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചരിത്രം വ്യക്തമാക്കുന്ന ചിത്രങ്ങൾ സ്ഥാപിക്കാനും ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശിച്ചു.
ക്ഷേത്രത്തിൽ എത്തുന്നവർക്കായി കൂടുതൽ പ്രസാദങ്ങൾ നിർമ്മിക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശിച്ചതായി മുതിർന്ന പുരോഹിതൻ ഹേമന്ദ് ഭട്ട് പറഞ്ഞു. പ്രദേശത്ത് സിസിക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അൽമോറയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ജാഗേശ്വർ ക്ഷേത്രം. ഇതിന്റെ ചുറ്റുപാടും ഏഴ് മുതൽ 14ാം നൂറ്റാണ്ടുവരെ പഴക്കം ചെന്ന 124 ക്ഷേത്രങ്ങളാണ് സ്ഥിതിചെയ്യുന്നത്.















