മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് തന്നെ എത്തു മെന്ന സൂചന ശക്തമാകുന്നു. ടി-20 ലോകകപ്പ് കഴിഞ്ഞാലുടൻ സ്ഥാനമൊഴിയുന്ന രവിശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് അറിവ്. ഇതിനിടെ ദ്രാവിഡ് പൂർണ്ണസമ്മതത്തിലല്ലെന്നും ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയിൽ മാത്രമായിരിക്കും ടീമിനൊപ്പമുണ്ടാവുക എന്ന അഭ്യൂഹവും ശക്തമാണ്.
നിലവിൽ മുഖ്യപരിശീലകസ്ഥാനത്തുള്ളത് രവിശാസ്ത്രിയാണ്. ശാസ്ത്രിക്കൊപ്പം ബാറ്റിംഗ്, ബൗളിംഗ് പരിശീലകരും മറ്റ് സഹായികളുമടക്കമുള്ളവരാണ് സ്ഥാനമൊഴിയുന്നത്. ഇതിനിടെ ടീം ഇന്ത്യക്ക് ദീർഘകാലം കൂടെയുണ്ടാവുന്ന തരത്തിൽ ഒരു പരിശീലകൻ അനിവാര്യമാണ്. മുഖ്യപരിശീലകനെ കണ്ടെത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്ന സൂചനയാണ് ബി.സി.സി.ഐ ഔദ്യോഗികമായി നൽകുന്നത്. വിദേശ പരിശീലകരേക്കാൾ ഇന്ത്യൻ പരിശീലകരെയാണ് ബി.സി.സി.ഐ നോട്ടമിടുന്നത്. സർവ്വസമ്മതനാണ് ദ്രാവിഡെങ്കിലും സ്വയം സമ്മതിക്കാത്തതാണ് തീരുമാനം എടുക്കാൻ വൈകുന്നത്.
ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിൽ ഏറെ നിർണ്ണായകമായ ദൗത്യമാണ് ദ്രാവിഡ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ദ്രാവിഡിന്റെ ശിഷ്യന്മാരാണ്. ഒരോരുത്തരേയും വ്യക്തിപരമായി അറിയാമെന്നത് താരങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും സുപ്രധാന കാരണവുമാണ്. ഇന്ത്യ-എ, അണ്ടർ-19 ടീമുകളുടെ മുന്നേ പരിശീലിപ്പിച്ചിരുന്നത് ദ്രാവിഡായിരുന്നു. ഇത്തവണ ഇന്ത്യയുടെ സീനിയർ നിര ഇംഗ്ലണ്ടിലേക്ക് പോയപ്പോൾ ശ്രീലങ്കൻ പര്യടനത്തിന് പോയ രണ്ടാം ടീമിനൊപ്പം ദ്രാവിഡുണ്ടായിരുന്നു.
Comments