ന്യൂഡൽഹി : സിംഗു അതിർത്തിയിൽ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിൽ തെല്ലും കുറ്റബോധമില്ലെന്ന് കീഴടങ്ങിയ സരബ്ജീത് സിംഗ്. കോടതിയിലേക്ക് കൊണ്ടുപോകും വഴി മാദ്ധ്യമങ്ങളോട് ആയിരുന്നു ഇയാളുടെ പ്രതികരണം. മത ഗ്രന്ഥത്തെ അപമാനിച്ചതിനാലാണ് അയാളെ കൊലപ്പെടുത്തിയതെന്നും ഇയാൾ ആവർത്തിച്ചു.
കൊല ചെയ്തതിൽ തെല്ലും കുറ്റബോധമില്ല. വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചതിനാലാണ് അയാളെ കൊലപ്പെടുത്തിയത്. ദൈവ നിന്ദകരായ എല്ലാവർക്കും ഇതൊരു പാഠമാണ്. ഇനിയൊരിക്കലും ഇത് ആരും ഇത് ആവർത്തിക്കാൻ ധൈര്യപ്പെടരുതെന്നും സരബ്ജീത് സിംഗ് പറഞ്ഞു.
ഇന്നലെയാണ് സരബ്ജീത് സിംഗും ഇയാളുടെ സംഘത്തിലെ മറ്റ് നിഹാംഗുകളും ചേർന്ന് ലഖ്ബീർ സിംഗ് എന്ന യുവാവിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. സിംഗുവിലെ സമരവേദിയിൽവെച്ചായിരുന്നു കൊലപാതകം. കൈകൾ അറുത്തുമാറ്റി സമരവേദിയിലെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ലിഖ്ബീർ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ലഖ്ബീർ സിംഗ് സിഖ് മതഗ്രന്ഥത്തെ അപമാനിച്ചുവെന്നത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ലഖ്ബീറിനെതിരായ നിഹാംഗുകളുടെ ആരോപണം അടിസ്ഥാന രഹിതമാണ്. തികഞ്ഞ മതവിശ്വാസിയാണ് അദ്ദേഹമെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
Comments