തിരുവനന്തപുരം : അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇന്നും മഴ തുടരും. കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 65.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ മഴ ലഭിക്കുമെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും അതിശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.
കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്ക് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തീരമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ഇന്നലെയുണ്ടായ ശക്തമായ മഴയിൽ വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. എട്ട് പേർക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടി നിരവധി വീടുകൾ ഒഴുകി പോയി. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലമ്പുഴയുൾപ്പെടെയുള്ള അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.
Comments