പത്തനംതിട്ട: കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും. അണക്കെട്ടിൽ നിന്നുളള വെളളം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിൽ എത്തും.
അണക്കെട്ടിന്റെ രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്. ആദ്യ ഘട്ടത്തിൽ 30 സെന്റീമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയത്. ഇത് ഘട്ടം ഘട്ടമായി 120 സെന്റീമീറ്റർ വരെ ഉയർത്തും.981.46 മീറ്ററാണ് കക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. രാവിലെ ജലനിരപ്പ് 979.90 മീറ്ററിലെത്തിയിരുന്നു. ജലനിരപ്പ് 978.33 മീറ്ററിലെത്തിയതോടെ റെഡ് അലെർട്ട് നൽകിയിരുന്നു.
കക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പമ്പാനദിയിൽ ഉൾപ്പെടെ ജലനിരപ്പ് ഉയരും. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ നിലവിൽ നദികളിൽ ശക്തമായ ഒഴുക്കുണ്ട്. അണക്കെട്ടിലെ വെളളം കൂടി എത്തുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകും.
ജനവാസ മേഖലകളിൽ പരമാവധി 15 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ശ്രമം. 2018 ലെ പ്രളയത്തിൽ ഡാമുകൾ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുറന്നതാണ് ദുരിതം ഇരട്ടിയാക്കിയത്. പമ്പാനദിയിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീൽദാർമാരെയും വില്ലേജ് ഓഫീസർമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ജില്ലാ ഫോറസ്റ്റ്് ഓഫീസറെയും പട്ടിക ജാതി/ പട്ടിക വർഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തയിട്ടുണ്ട്.
Comments