ലക്‌നൗ: യുപി നിയമസഭയ്ക്ക് മുൻപിൽ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാൻ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനം ബഹിഷ്‌കരിച്ചായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം.
ലഖിംപൂർ ഖേരി വിഷയത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. വിധാൻ സഭയിലെ ചൗധരി ചരൺ സിംഗിന്റെ പ്രതിമയ്‌ക്ക് സമീപമാണ് കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധം സംഘടിപ്പിച്ചത്.
ഏഴ് അംഗങ്ങളാണ് യുപി നിയമസഭയിൽ കോൺഗ്രസിന് ഉളളത്. ഇതിൽ രണ്ടു പേർ വിമതരാണ്. ഇടയ്‌ക്ക് ഇവർ പ്രതിഷേധത്തിന്റെ ഭാഗമായെങ്കിലും അത്ര സജീവമായിരുന്നില്ല.
കേന്ദ്രമന്ത്രിയെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവിന്റെ പ്രതികരണം.
പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് ഭരണകക്ഷിയായ ബിജെപി ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ആരാധന മിശ്ര ആരോപിച്ചു. പ്രതിപക്ഷ പാർട്ടികളുമായി ഇക്കാര്യത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്നും ആരാധന മിശ്ര കുറ്റപ്പെടുത്തി.
കോൺഗ്രസിനെക്കൂടാതെ സമാജ് വാദി പാർട്ടിയുടെ മറ്റൊരു പ്രതിഷേധവും അരങ്ങേറിയിരുന്നു. നാണയപ്പെരുപ്പത്തിന് എതിരെയായിരുന്നു സമാജ് വാദി പാർട്ടിയുടെ പ്രതിഷേധം.
Comments