തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലുമായി 27 മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കിയിൽ 10, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഒന്ന് വീതവുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോട്ടയത്തെ കൂട്ടിക്കലിലും പ്ലാപ്പള്ളിയിലുമുണ്ടായ ഉരുൾപൊട്ടലിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇടുക്കി കൊക്കയാറിൽ സംഭവിച്ച ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായും ഒലിച്ചുപോയി. ഇവിടെ നിന്നും ഏഴ് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് 247 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,619 കുടുംബങ്ങളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒമ്പതിനായിരത്തോളം പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇടുക്കി, പമ്പ, ഇടമലയാർ ഡാമുകൾ നാളെ തുറക്കും. പത്തനംതിട്ടയിൽ കക്കി ഡാം ഇതിനോടകം തുറന്നു കഴിഞ്ഞു. തൃശൂരിൽ പീച്ചി, ചിമ്മിനി ഉൾപ്പെടെ ഏഴ് ഡാമുകളും തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. പാലക്കാട് അഞ്ച് ഡാമുകളും തുറന്നതോടെ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.
Comments