ന്യൂഡൽഹി: കശ്മീരിന്റെ സമാധാനം കെടുത്താൻ ടൂൾകിറ്റ് നിർദ്ദേശങ്ങൾ പ്രചരിക്കുന്നു. 22 നിർദ്ദേശങ്ങളാണ് പല സ്ഥലങ്ങളിലും പ്രദേശവാസികളിൽ പ്രചരിക്കുന്നത്. ടൂൾകിറ്റിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഐഎസ്‌ഐയുടെ സാദ്ധ്യത തളളിക്കളയാനാകില്ലെന്നാണ് നിഗമനം.
കശ്മീരിൽ ചെയ്യേണ്ട 22 കാര്യങ്ങൾ വിവരിക്കുന്ന ടൂൾ കിറ്റാണ് പുറത്തുവന്നത്. ദീർഘകാലം താമസിക്കാൻ വരുന്ന കശ്മീരികൾ അല്ലാത്തവരെ ലക്ഷ്യമിടണമെന്നും അതിന് അനുവദിക്കരുതെന്നും ടൂൾ കിറ്റിൽ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ഉദ്യോഗസ്ഥരെയും മറ്റുളളവരെയും ലക്ഷ്യം വെയ്‌ക്കണം.
കശ്മീരി പണ്ഡിറ്റുകളെ ഒരിക്കലും സ്വീകരിക്കരുത്. ഒരിക്കൽ കശ്മീരിൽ നിന്ന് പലായനം ചെയ്ത അവർ വീണ്ടും അവരുടെ വൃത്തികെട്ട മുഖം കാണിക്കാനായി തിരിച്ചുവരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വികസന പദ്ധതികളെയും ഉന്നം വെയ്‌ക്കണം. സർക്കാരുമായി സഹകരിക്കുന്ന മാദ്ധ്യമസ്ഥാപനങ്ങളെയും വെറുതെ വിടരുതെന്നും പറയുന്നു. പാലവും സ്‌കൂളും കോളജുകളും കളിക്കളങ്ങളും ഉൾപ്പെടെയുളള വികസന പദ്ധതികളെയും ലക്ഷ്യം വെയ്‌ക്കണമെന്ന്് നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
കശ്മീർ വിരുദ്ധ പോരാട്ടത്തിൽ ഉൾപ്പെട്ടിട്ടുളള എല്ലാ പോലീസുകാരുടെയും വീടുകൾ ലക്ഷ്യമിടണം. വിധ്വംസക പ്രവർത്തനങ്ങൾ പോലീസിൽ അറിയിക്കുന്ന ഇൻഫോർമർമാരെയും പരാമർശിക്കുന്നുണ്ട്. പെട്രോൾ ബോംബുകളും കല്ലുകളും ഉപയോഗിച്ച് വേണം ഇവരെ നേരിടാനെന്നാണ് നിർദ്ദേശം.
ഈ മാസം ഇതുവരെ കശ്മീരിൽ 11 സാധാരണക്കാർ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ അധികവും അന്യസംസ്ഥാനങ്ങളിൽ നിന്നുളള കച്ചവടക്കാരും തൊഴിലാളികളും ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം നിർദ്ദേശങ്ങളും പ്രചരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതികൾ ഒരുക്കുന്നതിനിടെയാണ് അന്യസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് താഴ് വരയിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയായത്.
Comments