ന്യൂഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിശക്തമായ മഴ പെയ്യുന്ന സാഹചര്യം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ മഴക്കെടുതിയിൽ കേരളത്തിൽ 30ഓളം പേരും ഉത്തരാഖണ്ഡിൽ 25ഓളം പേരും മരിച്ചെന്നാണ് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് ബുധനാഴ്ച മുതൽ മഴ തുടരുമെന്നാണ് നിഗമനം.
കേരളത്തിൽ 12 ജില്ലകളിലാണ് ബുധനാഴ്ച മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച കാസർകോടും കണ്ണൂരും ഒഴികെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പത്തിലധികം അണക്കെട്ടുകളും തുറന്നിട്ടുണ്ട്.
ദക്ഷിണ കർണാടകയിലെ പ്രദേശങ്ങളും കേരളം, മാഹി, തമിഴ്‌നാട്, പുതുച്ചേരി പ്രദേശങ്ങളിലും ഒക്ടോബർ 20 മുതൽ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. മഴ അതിശക്തമായി തുടരുന്ന ഉത്തരാഖണ്ഡിൽ വരുന്ന മൂന്ന് ദിവസം ശമനമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും അസം, മേഘാലയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ ലഭിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
Comments