തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഒപ്പമാണ് കേരളത്തിന്റെ മനസെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കല്ലിയൂരിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെയായിരുന്നു ഗവർണറുടെ പ്രതികരണം. കേരളം കൂടാതെ രാജ്യത്തെ മറ്റ് ഇരുപതോളം സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. നിലവിൽ എല്ലാ ജനങ്ങളും ആശങ്കയിലാണ്. പരിസ്ഥിതി സംരക്ഷണത്തിൽ അത്യധികം ശ്രദ്ധചെലുത്തണമെന്നാണ് ദുരന്തങ്ങൾ ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 250ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചിട്ടുള്ളത്. ഒക്ടോബർ 12 മുതലുണ്ടായ പ്രളയസമാന സാഹചര്യത്തിൽ 39 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
Comments