തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവ് അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന. പ്രസവിച്ച് മൂന്നാം ദിവസമാണ് അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ എടുത്തുമാറ്റിയത്.കുഞ്ഞിനെ നിയമപരമായാണ് നൽകിയിട്ടുള്ളതെന്നും എന്നാൽ, എവിടെയാണെന്ന് അനുപമയുടെ അച്ഛൻ പേരൂർക്കട ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.എസ്.ജയച്ചന്ദ്രൻ പറയുന്നില്ലെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാൽ സംഭവം മാദ്ധ്യമ ശ്രദ്ധ നേടിയതോടെയാണ് പോലീസ് സിപിഎം നേതാവ് കൂടിയായ അച്ഛൻ ജയചന്ദ്രനെതിരെ കേസ്സെടുത്തത്.
തുടക്കത്തിൽ താത്‌കാലിക ദത്ത് നൽകിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നൽകാനുള്ള നടപടികൾ കോടതിയിൽ നടക്കുകയാണ്. വിവാദങ്ങൾക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണെന്ന് അനുപമ പരാതിപ്പെടുന്നു. കഴിഞ്ഞ ആറുമാസമായി കുഞ്ഞിനെ നൽകണമെന്നാവശ്യപ്പെട്ട് അനുപമ പോലീസിൽ പരാതി നൽകിയിരുന്നു.ഡിജിപിയ്‌ക്കും പരാതി നൽകിയതായാണ് അനുപമ പറയുന്നത്. പോലീസിനു ലഭിച്ച പരാതികൾ നാലു മാസത്തോളം വൈകിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് അനുപമ പറയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും അനുപമ പരാതിയുമായി സമീപിച്ചിരുന്നു.
ഏപ്രിലിൽ ശിശുക്ഷേമസമിതിയിലും ലഭിച്ച കുഞ്ഞുങ്ങളുടെ വിവരവും അനുപമ അന്വേഷിച്ചിരുന്നു. വിവരങ്ങൾ കോടതിയിലേ അറിയിക്കാനാവൂ എന്നാണ് ശിശുക്ഷേമ സമിതി അന്ന് നൽകിയ മറുപടി. ശിശു ക്ഷേമ സമിതിയിലെ ഉന്നതരായ പലർക്കും കുഞ്ഞിനെ ഏൽപ്പിച്ച വിവരം അറിയാമായിരുന്നുവെന്നും മനഃപൂർവം മറച്ചുവയ്‌ക്കുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. വിവരം അറിഞ്ഞ ഉടനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി ഡി.എൻ.എ. ടെസ്റ്റ് നടത്തി. അതേ ദിവസം രാത്രി ലഭിച്ച ഒരു കുഞ്ഞിന്റെ ടെസ്റ്റാണ് ഒത്തുനോക്കാൻ നടത്തിയതെന്ന പരാതിയും അനുപമ ഉയർത്തുന്നു.
Comments