തിരുവനന്തപുരം : വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വീട്ടുകരം തട്ടിപ്പിനെ സംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മേയറുടെ പ്രതികരണം.
പൊതുജനങ്ങളുടെ വീട് അടക്കം ജപ്തി ചെയ്യുമെന്ന തരത്തിൽ വരെ വ്യാജപ്രചരണങ്ങൾ നടത്തുന്നുണ്ട്.നിയപരമായി അത്തരം കടുത്ത നടപടികൾ സ്വീകരിക്കാൻ സാധിക്കുമെങ്കിലും പൊതുജനത്തെ ചേർത്ത് പിടിച്ച ചരിത്രമാണ് നഗരസഭയ്‌ക്കുള്ളതെന്ന് മേയർ വ്യക്തമാക്കി.പൊതുജനങ്ങൾ നഗരസഭയിൽ അടച്ചിട്ടുള്ള മുഴുവൻ തുകയും സംരക്ഷിക്കുക എന്നാതാണ് ഭരണസമിതിയുടെ ഉത്തരവാദിത്വങ്ങളിലൊന്ന്.
അതിന്റെ ഭാഗമായാണ് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സസപെൻഡ് ചെയ്യുകയും തുടർ നടപടികൾക്കായി കേസ് നൽകിയതും കൊറോണ സമയത്തെ നോട്ടക്കുറവും സോഫ്റ്റ് വേർ പ്രശ്‌നവും മൂലമാണ് തട്ടിപ്പ് നടന്നത്. ഹെൽപ്പ് ഡെസ്‌ക് തുടങ്ങുക എന്നതല്ല ഇതിന് പരിഹാരം.അദാലത്ത് നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കും. പൊതുജനം അടച്ച പണത്തിന് രേഖകളുണ്ട്.അതിനാൽ പണം നഷ്ടപ്പെട്ട ആരും പരിഭ്രാന്തരാകരുതെന്നും മേയർ വ്യക്തമാക്കി.
സമരത്തെ തള്ളിപറയുന്നില്ല. സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ ജനങ്ങൾക്ക് സുതാര്യമായി കാര്യങ്ങൾ അറിയാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് മേയർ പറഞ്ഞു. എന്നാൽ പൊതുജനത്തെ വ്യാജ പ്രചരണത്തിലൂടെ പരിഭ്രാന്തരാക്കാം എന്ന രീതിയിലാണ് കാര്യങ്ങളെന്ന് മേയർ കൂട്ടിച്ചേർത്തു.
നഗരസഭ ഭരണ സമിതിയെ അട്ടിമറിക്കാൻ നഗരത്തിന് പുറത്തു നിന്നും ആളുകളെ എത്തിക്കുന്നുവെന്ന് മേയർ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ല.കമക്കേട് കാണിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്.ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ പോരായ്മ പുറത്തു കൊണ്ടുവന്നത് ഭരണസമതി ആണെന്ന് മേയർ വ്യക്തമാക്കി. പ്രതിപക്ഷം മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ പലതും അംഗീകരിച്ചതാണ്. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്്.അതിനാലാണ് 3 പ്രതികൾ അറസ്റ്റിലായത്.സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് മറ്റു വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് ഉണ്ടാകുമെന്ന് മേയർ വ്യക്തമാക്കി.
Comments