സുൽത്താൻബത്തേരി : ഡ്യൂട്ടിയ്‌ക്കിടെ സുഹൃത്തുക്കൾക്കൊപ്പം വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ.കോൺസ്റ്റബിൾ ഷിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. മുത്തങ്ങ സംരക്ഷിത വനത്തിലാണ് ഇയാൾ ആയുധവുമായി വേട്ടയ്‌ക്ക് പോയത്. വയനാട്-നീലഗിരി അതിർത്തിയിലെ എരുമാട് പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൽ ആണ് സിജു.
പത്തു ദിവസം മുൻപാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തിൽ പ്രവേശിച്ചത്. തലയിൽ ഹെഡ്‌ലൈറ്റും കയ്യിൽ തോക്കുമായിട്ടാണ് സിജു വനത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വനത്തിന് സമീപം സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറ ദൃശ്യങ്ങൾ ഗൂഡല്ലൂർ പോലീസിന് കൈമാറിയിരുന്നു.
പോലീസിന്റെ പരിശോധനയിലാണ് തോക്കുമായി കാട്ടിലെത്തിയ ആൾ പോലീസ് കോൺസ്റ്റബിൾ ആണെന്ന് തിരിച്ചറിഞ്ഞത്. സസ്‌പെൻഷന് പുറമെ കടുത്ത നടപടികൾ ഉദ്യോഗസ്ഥനെതിരെ ഉണ്ടാകാനും സാധ്യതയുണ്ട്. സംഭവ ദിവസം ഇയാൾ എരുമാട് സ്‌റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നുവെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സസ്‌പെൻഷൻ. അതേസമയം ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments