തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ അനുപമയെ ഫോണിൽ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അനുപമ ഇന്ന് സെക്രട്ടറിയേറ്റിൽ നിരാഹാരസമരം തുടങ്ങാനിരിക്കെയാണ് ഇടപെടൽ. നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അനുപമ പറഞ്ഞു. ഞാനും ഒരമ്മയാണെന്നും കാര്യങ്ങൾ മനസിലാകുമെന്നും വീണാ ജോർജ്ജ് പറഞ്ഞതായും അനുപമ പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ആരോഗ്യമന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്ന പരാതിയും അന്വേഷിക്കും. കുഞ്ഞിന്റെ ജെൻഡർ തെറ്റായി രേഖപ്പെടുത്തിയെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്.
വിഷയത്തിൽ അമ്മയുടെ പരാതി അവഗണിക്കരുതെന്നും വീണ ജോർജ്ജ് പറഞ്ഞു. അനുപമയ്ക്ക് നീതി ഉറപ്പാക്കുന്ന ഇടപെടൽ ഉണ്ടാകും. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കുക എന്നത് അവകാശമാണെന്നും വീണ ജോർജ്ജ് പറഞ്ഞിരുന്നു. അതേസമയം കുഞ്ഞിനെ തന്റെ അനുമതിയില്ലാതെ ദത്ത് നൽകിയതിനെതിരെ അനുപമയും ഭർത്താവ് അജിത്തും നിരാഹാര സമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയിൽ നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണു സമരമെന്നും അനുപമ പറഞ്ഞു.
Comments