കൊച്ചി: എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ പരസ്യമായി ജാതി വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ ട്രോൾ മഴയിൽ മുക്കി സൈബർ ലോകം. വിദ്യാർത്ഥി സംഘടന എന്ന നിലയിൽ എസ്എഫ്‌ഐയുടെ നിലവാരത്തകർച്ച ചൂണ്ടിക്കാണിക്കുന്നതാണ് സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകളിൽ അധികവും.
എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി പുറത്ത് വന്നതോടെയാണ് ജാതി അധിക്ഷേപം ഉൾപ്പെടെ ചർച്ചയായത്. എസ്എഫ്‌ഐയ്‌ക്ക് എതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരുമെന്ന എസ്എഫ്‌ഐ നേതാവിന്റെ വെല്ലുവിളിയാണ് കൂടുതലും ട്രോളുകൾക്കുളള ക്യാപ്‌സൂളായത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്‌ഐയുടെ പൊതു സംഘടനാ നിലപാടുകളെയും ഇടതുപക്ഷ വിദ്യാർത്ഥിസംഘടനകളുടെ സമീപനത്തെയും സൈബർ ലോകം വിമർശിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും ഉൾപ്പെടെ ട്രോൾ കഥാപാത്രങ്ങളാക്കിക്കഴിഞ്ഞു.
തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുക എന്നത് ടെക്‌നിക്കലി പോസിബിൾ ആയ കാര്യമല്ലെന്നാണ് ഒരു ട്രോളിൽ പറയുന്നത്. പരാതി പറയാൻ ചെന്ന എഐഎസ്എഫുകാരെ വല്യേട്ടന്റെ തല്ലുകൊണ്ടാലും തെറി കേട്ടാലും നമ്മൾ തളരരുതെന്നും ചിരിച്ച് നിൽക്കണമെന്നും പറയുന്ന കാനം രാജേന്ദ്രനെ ജോക്കറിലെ ബഹദൂറിന്റെ കഥാപാത്രത്തോടാണ് ഒരു ട്രോളിൽ താരതമ്യം ചെയ്യുന്നത്. സിപിഎം നേതാക്കളുടെ മുന്നിൽ ചെന്ന കാനം രാജേന്ദ്രനെ ഇരുത്തി നോക്കുന്ന തമ്പ്രാനും ഇഷ്ടം പോലെ തല്ലിക്കോ എന്ന് മറുപടി പറഞ്ഞ് മടങ്ങുന്ന കാനം രാജേന്ദ്രനെയും ട്രോളുകളിൽ കാണാം.
പരസ്യമായ ജാതി അധിക്ഷേപം ഒരു വിദ്യാർത്ഥി സംഘടന നടത്തിയിട്ട് പോലും പ്രതികരിക്കാതിരുന്ന സാംസ്‌കാരിക നായകരെയും ട്രോളൻമാർ വെറുതെ വിട്ടില്ല. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പത്മ മോഡൽ പുരസ്‌കാരങ്ങളിൽ കണ്ണുവെച്ചിരിക്കുന്ന സാംസ്‌കാരിക നായകരെയാണ് ട്രോളിൽ ചിത്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായത്. എഐഎസ്എഫ് പ്രവർത്തകരെയും നേതാക്കളെയും എസ്എഫ്‌ഐക്കാർ മർദ്ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിന്റെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ അക്രമം നടത്തിയതിനും ജാതിപ്പേര് വിളിച്ചതിനുമാണ് കേസ്.
Comments