തിരുവനന്തപുരം; തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന ബിജെപി കൗൺസിലർ കരമന അജിത്തിന് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കാട് വാർഡ് കൗൺസിലറായ അജിത്തിനെ സമരപ്പന്തലിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ രണ്ടാമത്തെ കൗൺസിലറെയാണ് പോലീസ് ആരോഗ്യനില മോശമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേമം വാർഡ് കൗൺസിലർ ദീപികയെയും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയും സിപിഎം നേതൃത്വവും വിഷയത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ്. സംസ്ഥാനതലത്തിലേക്ക് സമരം വ്യാപിപ്പിക്കാനുളള ഒരുക്കത്തിലാണ് ബിജെപി. കൗൺസിൽ ഹാളിൽ ഏറെ നാളായി രാപ്പകൽ സമരത്തിലായിരുന്നു കൗൺസിലർമാർ. ഇതിൽ ഫലം കാണാഞ്ഞതിനെ തുടർന്നാണ് നിരാഹര സമരത്തിലേക്ക് തിരിഞ്ഞത്. ജനങ്ങൾ അടച്ച വീട്ടുകരം ഓഫീസിലടയ്‌ക്കാതെ വെട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ കോർപ്പറേഷനും പോലീസും നടപടി സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് നഗരസഭയുടെ സോണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് സിപിഎം ഒത്താശയോടെ നടന്നത്.
Comments