കോഴിക്കോട് ; സ്കൂട്ടറിൽ ഒറ്റയ്‌ക്കു യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുന്ന യുവാവിനെ അറസ്റ്റു ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്തിനെയാണ് (32) പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ആരോഗ്യപ്രവർത്തകയെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുവച്ചാണ് പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 13 ന് വൈകിട്ട് 7.30 ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് എടക്കരയിൽനിന്നു സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് മുരിങ്ങമുണ്ട എന്ന സ്ഥലത്തെത്തിയപ്പോൾ സ്‌കൂട്ടറിനു കുറുകെ ബൈക്ക് വച്ച ശേഷം പ്രതി കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ സ്കൂട്ടറടക്കം യുവതി മറിഞ്ഞു വീണു.
തുടർന്ന് യുവതി ബഹളം വച്ചതോടെ പ്രതി രക്ഷപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചും, പരിസരവാസികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലും നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ ചുങ്കത്തറ പുലിമുണ്ടയിൽ സമാനരീതിയിൽ രാത്രി ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ആക്രമിച്ച കേസും ഇതോടെ തെളിഞ്ഞു
Comments