ന്യൂഡൽഹി: ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താൻ ടീമിനെ പ്രശംസിച്ച് പാക് മന്ത്രി ഷെയ്ഖ് റഷീദ്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്നാണ് ഷെയ്ഖ് റഷിദിന്റെ വിവാദ പരാമര്‍ശം. പാകിസ്താൻ നേടിയ വിജയം ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ മുസ്ലീങ്ങളും ആഘോഷമാക്കുകയാണെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു. ‘ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം മുസ്ലീങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ഈ നിമിഷം ആഘോഷമാക്കുകയാണ്. പാകിസ്താന്റെ ഫൈനൽ ഇന്നായിരുന്നു. പാകിസ്താനും ഇസ്ലാമും വിജയിക്കട്ടെ’ എന്നും ഷെയ്ഖ് റഷീദ് പറയുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ 13 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെയാണ് വിജയലക്ഷ്യം മറികടന്നത്. അർധസെഞ്ച്വറി നേടിയ ഓപ്പണർമാരായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരാണ് പാകിസ്താന് അനായാസ ജയം നേടിക്കൊടുത്തത്. ബാബർ അസം 52 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നു. മുഹമ്മദ് റിസ്വാൻ 55 പന്തിൽ 79 റൺസോടെയും പുറത്താകാതെ നിന്നു.
യുഎഇയുടെ പിച്ചുകൾ ഹോം ഗ്രൗണ്ട് പോലെ തന്നെ തങ്ങൾക്ക് സുപരിചതമാണെന്ന് ബാബർ അസം പറഞ്ഞിരുന്നു. ഇത് ശരിവയ്‌ക്കുന്ന രീതിയിലായിരുന്നു മുഴുവൻ ടീമിന്റേയും പ്രകടനം. ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ നാലാമത്തെ 10 വിക്കറ്റ് വിജയമാണിത്. ഇതിന് മുൻപ് 2007ൽ ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരേയും, 2012ൽ ദക്ഷിണാഫ്രിക്ക സിംബാബ്വെയ്‌ക്കെതിരേയും, 2021ല് ഒമാൻ പാപ്പുവ ന്യൂഗിനിയ്‌ക്കെതിരേയുമാണ് സമാനമായ രീതിയിൽ 10 വിക്കറ്റ് വിജയം നേടിയിട്ടുള്ളത്.
Comments