തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജനെ അധിക്ഷേപിച്ച് കെ.മുരളീധരൻ എംപി. മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്ന് മുരളീധരൻ പരിഹസിച്ചു. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ മേയറെ നോക്കി ” കനകസിംഹാസനത്തിൽ ‘ എന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരൻ പരിഹസിച്ചു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കോൺഗ്രസ് സമരത്തിനിടെയായിരുന്നു മുരളീധരന്റെ പരാമർശം.
‘ എം.പി.പത്മനാഭനെ പോലെ ഉള്ളവർ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രൻ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ വിനയപൂർവ്വം പറയാം. ദയവായി അരക്കള്ളൻ മുക്കാൽക്കള്ളനിലെ കനകസിംഹാസനത്തിൽ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്. കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിർത്തതാണ്. ആ മഴയുടെ ഇത് കഴിയുമ്പോഴേക്കും സംഭവം തീരും. അങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്ന് ഓർമ്മിപ്പിക്കുകയാണ്.’
‘ കോർപ്പറേഷനിലെ കൗൺസിലർമാർ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും എല്ലാം മുഖ്യമന്ത്രി കാണുന്നുണ്ട്. പക്ഷേ ഒരു വാക്കു പോലും പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സർക്കാർ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. മുഴുക്കള്ളന് കാൽക്കള്ളനെ കുറ്റം പറയാൻ പറ്റില്ല എന്ന് പറഞ്ഞത് പോലെയാണ് ഗവൺമെന്റ് ഇക്കാര്യത്തിൽ വായ തുറക്കാത്തത്. ഇതിൽ നിന്ന് എത്ര കോടി അടിച്ചുമാറ്റാമെന്നാണ് മൂപ്പര് നോക്കുന്നതെന്നും’ മുരളീധരൻ പറഞ്ഞു.
Comments