തിരുവനന്തപുരം :അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ കോടതിയിൽ ഹർജി നൽകി. വിധി വന്നതിന് ശേഷം ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്ന് അനുപമ വ്യക്തമാക്കി.അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന് അനുപമ പറഞ്ഞു.ഇതേ വിഷയത്തിൽ സർക്കാരും തിരുവനന്തപുരം കുടുംബകോടതിയിൽ ഹർജി നൽകിയിരുന്നു.ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.
അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.കുഞ്ഞിന്റെ സംരക്ഷണത്തിന്റെ പൂർണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സർക്കാർ തടസ്സ ഹർജി നൽകിയത്.
കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കൽ നടപടികൾ സംബന്ധിച്ച് പോലീസും സർക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ തീരുമാനമാകുന്നത് വരെ ദത്തിൽ തീർപ്പുകൽപ്പിക്കരുതെന്ന സർക്കാർ ആവശ്യമാണ് കോടതി പരിഗണിക്കുക. സർക്കാരിന്റെ ഹർജി കോടതി അംഗീകരിക്കുകയാണെങ്കിൽ കുട്ടിയെ ദത്തെടുത്തവരിൽ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ.
Comments