ന്യൂഡൽഹി : അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പോരാടാൻ പുതിയ രണ്ട് ടീമുകൾ കൂടി. അഹമ്മദാബാദും, ലക്‌നൗവും ആണ് പുതിയ ടീമുകൾ. 2022 സീസൺ മുതൽ ഐപിഎല്ലിൽ ഇരു ടീമുകളും മത്സരിക്കും.
ലേലത്തിൽ പ്രമുഖ വ്യവസായി സജ്ഞീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും,
അന്താരാഷ്‌ട്ര ഇൻവെസ്റ്റ്‌മെന്റ് ഏജൻസിയായ സിവിസി കാപിറ്റലുമാണ് പുതിയ ടീമുകളെ സ്വന്തമാക്കിയത്. ആർപിഎസ്ജി ഗ്രൂപ്പ് ലക്‌നൗ ഫ്രാഞ്ചസിയും, സിവിസി ക്യാപിറ്റൽ അഹമ്മദാബാദ് ഫ്രാഞ്ചസിയുമാണ് സ്വന്തമാക്കിയത്. ഇതിൽ ആർപിഎസ്ജി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക ലേലം വിളിച്ചത്. 7090 കോടി രൂപയാണ് ലേല തുക. 5166 കോടിയാണ് അഹമ്മദാബാദ് ഫ്രാഞ്ചസിയ്‌ക്കായി സിവിസി ക്യാപിറ്റൽ ലേലം വിളിച്ചത്.
ഇരു കമ്പനികൾക്കും പുറമേ അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് എന്നിവരും ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇവർക്ക് ടീമുകളെ സ്വന്തമാക്കാൻ കഴിഞ്ഞില്ല. അഹമ്മദാബാദ്, ലക്‌നൗ എന്നിവയ്‌ക്ക് പുറമേ കട്ടക്, ധർമ്മശാല, ഗുവാഹത്തി, ഇൻഡോർ എന്നീ നാല് നഗരങ്ങളും ഫ്രാഞ്ചസികൾക്കായി പരിഗണിച്ചിരുന്നു.
ദുബായിലായിരുന്നു ലേലം സംഘടിപ്പിച്ചത്. 10 ഗ്രൂപ്പുകൾ ലേലത്തിൽ പങ്കെടുത്തിരുന്നു. ചില ഗ്രൂപ്പുകൾ നേരിട്ടും, ചില ഗ്രൂപ്പുകൾ കൺസോർഷ്യങ്ങൾ മുഖേനയുമാണ് ലേലത്തിൽ പങ്കെടുത്തത്.
Comments