തിരുവനന്തപുരം: അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും നീക്കി സിപിഎം. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടെന്ന തീരുമാനവും എടുത്തു. അനുപമയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് നൽകിയ സംഭവം അന്വേഷിക്കാൻ ഏരിയ കമ്മിറ്റി തലത്തിൽ സമിതി രൂപീകരിച്ചു. ദത്തു വിവാദത്തിൽ സിപിഎം പ്രതിക്കൂട്ടിലായതോടെയാണ് നടപടി. പാർട്ടിയുടെ പേരൂർക്കട ലോക്കൽ കമ്മിറ്റിയാണ് വിഷയം ചർച്ച ചെയ്തത്.
ലോക്കൽ കമ്മിറ്റിയുടെ തീരുമാനം മേൽക്കമ്മിറ്റിയെ അറിയിക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം വിക്രമൻ പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ജയചന്ദ്രൻ വിശദീകരിച്ചു. എന്നാൽ പാർട്ടി അംഗങ്ങളിൽ നിന്നും ജയചന്ദ്രനെതിരെ വലിയ അളവിൽ വിമർശനം ഉയർന്നു. ഇതിന് പിന്നാലെയാണ് ജയചന്ദ്രൻ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ തീരുമാനിച്ചത്.
അതേസമയം സംഭവത്തിൽ അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ സിപിഎം അംഗങ്ങളായ കേസിലെ അഞ്ച് പ്രതികൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. തന്റെ പിതാവിനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. പാർട്ടിയ്‌ക്ക് മാനക്കേട് ഉണ്ടാക്കിയത് അച്ഛനാണ്. കുറ്റം ചെയ്ത എല്ലാർക്കുമെതിരെ നടപടിയെടുക്കണമെന്ന്് അനുപമ അഭിപ്രായപ്പെട്ടു.
Comments