ഇടിമിന്നൽ സംഭവിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യരുതെന്ന് നാം കേട്ടിട്ടുണ്ട്. വൈദ്യുത-ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനത്തിലാണ് ഏറെയും നിയന്ത്രണങ്ങൾ പറയാറുള്ളത്. ഇതിൽ തന്നെ മൊബൈലുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ നാം കേട്ടിട്ടുണ്ട്. അവയിൽ ഏതെല്ലാമാണ് ശരികളെന്നും ഏതെല്ലാമാണ് മിത്തുകളെന്നും നമുക്ക് നോക്കാം.
ഇടിമിന്നുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന വാദം തെറ്റാണ്. മറിച്ച് ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാകുക. ലാൻഡ് ഫോൺ, മറ്റ് വൈദ്യുതോപകരണങ്ങൾ എന്നിവയും ഇടിമിന്നുമ്പോൾ ഉപയോഗിക്കാൻ പാടുള്ളതല്ല. കഴിവതും വൈദ്യുതോപകരണങ്ങൾ തൊടാതിരിക്കുന്നതാണ് നല്ലത്.
ഇടിമിന്നൽ ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമേ സംഭവിക്കൂവെന്ന ധാരണ തെറ്റാണ്. ഒരേ ഇടത്ത് തന്നെ ഇടിമിന്നൽ ആവർത്തിച്ച് സംഭവിക്കാം.
മിന്നലേറ്റയാളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകുമെന്ന ചിന്തയും മിഥ്യാധാരണയാണ്. വൈദ്യുതി സൂക്ഷിച്ച് വെയ്‌ക്കാൻ കഴിവുള്ളതല്ല മനുഷ്യ ശരീരം. അതിനാൽ ഒരു കാരണവശാലും ഇടിമിന്നലേറ്റവരുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകില്ല.
ഇടിമിന്നുന്ന സമയത്ത് മരച്ചുവട്ടിൽ അഭയം തേടണമെന്ന നിർദേശവും അസംബന്ധമാണ്. പല മരങ്ങളും മിന്നലിനെ ആകർഷിക്കുന്നതിനാൽ അപകട സാദ്ധ്യത വിളിച്ചു വരുത്തും. തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്ന് ആവശ്യപ്പെടുന്നത് പോലെ മരച്ചുവട്ടിലും കഴിവതും നിൽക്കാതിരിക്കുക.
അതുപോലെ ഇടിമിന്നലുള്ളപ്പോൾ ജനാലകൾ, വാതിലുകൾ എന്നിവ അടച്ചിടാൻ ശ്രദ്ധിക്കുക. തറയിലും ചുമരിലും തൊടാതിരിക്കാൽ ശ്രമിക്കുക, കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ മീൻ പിടിക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കുക, തുറസായ ഇടത്ത് മൃഗങ്ങളെ കെട്ടിയിട്ട് നിർത്താതിരിക്കുക, വീടിന്റെ ടെറസിലേക്ക് പോകാതിരിക്കുക.
Comments