തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടേയും ഭർത്താവ് അജിത്തിന്റേയും മൊഴി ശിശുവികസന ഡയറക്ടർ രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. കുട്ടിയെ നഷ്ടമായത് മുതലുള്ള വിവരങ്ങൾ വിശദമായി പറഞ്ഞെന്നും ശിശുക്ഷേമ സമിതിയ്‌ക്കും സിഡബ്ല്യൂസിയ്‌ക്കും എതിരായ തെളിവുകൾ ഹാജരാക്കിയെന്നും അനുപമ പറഞ്ഞു.
ദത്ത് വിവാദത്തിൽ ഷിജുഖാനെതിരേയും സി.ഡബ്ല്യു.സി മുൻ ജീവനക്കാരൻ ശശിധരൻ നായർക്കെതിരേയും മൊഴി നൽകിയിട്ടുണ്ട്. തന്റെ സമ്മതമില്ലാതെയാണ് കുട്ടിയെ സി.ഡബ്ല്യുസിയിലെത്തിച്ചതെന്ന് ഇരുവർക്കുമറിയാമായിരുന്നു. ഇത് മറച്ചുവെച്ചാണ് കുട്ടിയെ ദത്ത് നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തണമെന്നും പാർട്ടി ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ വ്യക്തമാക്കി.
ശിശുക്ഷേമ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാരനാണ് ശശിധരൻ. കുഞ്ഞിനെ കടത്താൻ കൂട്ടുനിന്നവർ തന്നെ അന്വേഷിക്കുന്നതിൽ വിശ്വാസമില്ല. സംസ്ഥാന തലത്തിൽ വനിതാ നേതാവുൾപ്പെടെ അന്വേഷണം നടത്തണം. ശശിധരന് ഈ കാര്യങ്ങൾ കൃത്യമായി അറിയാമായിരുന്നുവെന്നും അനുപമ പറഞ്ഞു.
അതിനിടെ സംഭവത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെ സിപിഎം നടപടിയെടുത്തിട്ടുണ്ട്. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്നും ജയചന്ദ്രനെ നീക്കി. കൂടാതെ പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടെന്ന തീരുമാനവും എടുത്തു. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നുമാണ് ജയചന്ദ്രന്റെ വാദം.
Comments